വെള്ളിയാഴ്ച വൈകിട്ട് ഞാന്‍ വേളാങ്കണ്ണിക്ക് പോകാന്‍ ബസില്‍ ഇരിക്കുമ്പോളാണ് യാഹ്യാ തന്ന “ബാല്യകാല സഖിയെ” പറ്റി ഓര്‍ത്തതു്. അപ്പോള്‍ തന്നെ ബേപ്പൂര്‍ സുല്‍ത്താന്റെ ആ മാന്ത്രിക സ്പര്‍ശം ഉള്ള ആ നോവല്‍ ഞാന്‍ വായിച്ചു. ആ സുന്ദര കാവ്യം എന്നെ കുറേയേറെ ചിന്തിക്കുവാനും പ്രേരിപ്പിച്ചു. ആ ചിന്തകളുടെ പ്രതിഫലനം ആണു ഈ പോസ്റ്റ്.
നമ്മളിലെ കാല്പനികത… നഷ്ടപ്പെടുകയാണോ?… ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയില്‍ നാം നാമല്ലാതെ ആയിപ്പോവുന്നു… “പരിശുദ്ധമായ ഒരു ഗ്രാമം ആമ്പല്‍ക്കുളങ്ങളും മുക്കുറ്റിപ്പൂക്കളും കാത്തിരിക്കാന്‍ ഒരു അമ്മിണിക്കുട്ടിയും” എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സംഭാഷണമാണിത്. ഈ വാക്കുകള്‍ ഒരു വിലാപമാണ്. നഷ്ടപ്രണയത്തിന്റെ, അല്ലെങ്കില്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ആ ഗ്രാമീണ സൗന്ദര്യത്തിന്റെ …
എങ്ങനെയാണു നമ്മള്‍ മലയാളികള്‍, ശ്യാമ സുന്ദരകേര കേദാര ഭൂമിയില്‍ നിന്നും “എനിക്ക് മലയാലം കൊരച്ചു കൊരച്ചു അരിയാം“… എന്ന രീതിയിലേക്ക് അധഃപതിച്ചു പോയതു്. ആശാന്റെയും, ഉള്ളൂരിന്റെയും കാലത്തു നിന്നു നമ്മള്‍ ബേപ്പൂര്‍ സുല്‍ത്താന്റെ കാലം വരെ ശരിയായ ദിശയില്‍ യാത്ര ചെയ്തു പിന്നെ എവിടെയാണു് പിഴച്ചത്…
തുമ്പപ്പൂവിന്റെ ശാലീനതയും തുളസിക്കതിരിന്റെ പരിശുദ്ധിയും മുല്ലപ്പൂവിന്റെ സുഗന്ധവും തളിര്‍വെറ്റിലയും പുലരിയിലെ കുയില്‍ ഗാനവും പുഴയിലെ പരല്‍ മീനെയും ഒക്കെ ഇനി എന്നാണ് നമ്മള്‍ക്ക് കാണാനും ആസ്വദിക്കാനും പറ്റുക. ഇനി നമ്മുടെയൊക്കെ അടുത്ത തലമുറ വളര്‍ന്നു വരുമ്പോള്‍ ഇതൊക്കെ എന്താണെന്നു തന്നെ അവര്‍ക്ക് അറിയില്ലായിരിക്കും.
ഇനി എന്നെ ആകര്‍ഷിച്ച ആ കാല്പനികതയിലേക്ക് വരാം – മജീദിന്റെയും സുഹറയുടെയും പ്രണയം… ഒരു വേദനയാണെങ്കില്‍ കൂടി അത് ഒരു സുഖമുള്ള വേദന ആയിട്ടാണ് എനിക്ക് തോന്നിയത്. ഗ്രാമീണതയുടെ സൗന്ദര്യവും പരിശുദ്ധിയും ഒക്കെ നിറഞ്ഞ് നില്‍ക്കുന്ന ഒരു ബന്ധമാണ് അവരുടേത്. അതു പോലൊരു പ്രണയം നമുക്ക് എന്നെങ്കിലും ഉണ്ടാവുമോ. ഇല്ലാ എന്നാണ് എനിക്കു തോന്നുന്നത്… അതൊക്കെ ഒരിക്കലും ‘പ്രാക്റ്റിക്കല്‍’ അല്ലെല്ലോ ഇക്കാലത്ത്…അല്ലേ?
എനിക്ക് അറിയാവുന്ന ഒരേട്ടന്‍.. പേര് പറയുന്നില്ല. ആളൊരു അച്ചായന്‍ ആണു. ഒരു നായര്‍കുട്ടിയെ സ്നേഹിച്ചു. ഇപ്പോള്‍ എല്ലാം പ്രശ്നമായിക്കഴിഞ്ഞു. അവര്‍ പിരിയുവാന്‍ പോവുകയാണ്, ‘പ്രാക്റ്റിക്കല്‍‘ അല്ലാത്തത് കൊണ്ട്. എനിക്ക് മനസ്സിലാകാത്തത് എന്നാണു മലയാളിക്കു ഈ ‘പ്രാക്റ്റിക്കല്‍‘ എന്ന വാക്കിനോട് ഇത്ര പ്രേമം പിടിച്ചത് എന്നാണു. ഈ ഓട്ടപ്പാച്ചിലിനിടയില്‍ നമ്മള്‍ നമ്മെ തന്നെ മറന്നു പോവുന്നു; ബന്ധങ്ങളെ മറക്കുന്നു; പ്രണയം, പോട്ടെ സ്വന്തം മാതാപിതാക്കളെ തന്നെ നോക്കുവാന്‍ ഓള്‍ഡ് ഏജ് ഹോമില്‍ ഏല്‍പ്പിക്കുന്നവരുടെ കാലമാണെല്ലൊ ഇത്.
എന്നെങ്കിലും നമ്മള്‍ക്ക് ആ നന്മകള്‍ നിറഞ്ഞ നാട്ടിന്പുറം തിരികെ കിട്ടുമോ? അമ്പലക്കുളങ്ങളും, നാലുകെട്ടുകളും, നാളികേരത്തിന്റെ ആ നാടെന്ന ഖ്യാതിയും, കുളിച്ചു ഈറനോടെ പുളിയിലക്കര മുണ്ടുടുത്ത് ക്ഷേത്ര ദര്‍ശനത്തിനു പോവുന്ന ഗ്രാമീണ പെണ്‍കൊടികളും ഒക്കെ (അവസാനം പറഞ്ഞതു കേട്ട് തെറ്റിദ്ധരിക്കണ്ടാ, ഞാന്‍ അങ്ങനെ കാണുന്ന കുട്ടികളുടെ ഐശ്വയ്മാണ് ഉദ്ദേശിച്ചത്) ബേപ്പൂര്‍ സുല്‍ത്താന്റെയും എം. ടി. യുടെയും മറ്റും നോവലുകളില്‍ കാണുന്ന ആ ഗ്രാമം, അങ്ങനെ ഒരു ഗ്രാമത്തിനായി ഞാന്‍ കേഴുകെയാണു ഒരു വേഴാമ്പലിനെപോലെ…
ലേഖകന്‍: ഫൈസല്‍ ജെയിംസ്, 3rd MA, IIT Madras.
Originally posted at: സ്വപ്നം